Thursday, December 31, 2009

മണ്ണാങ്കട്ടയും കരിയിലയും

അവന്‍ പറഞ്ഞു :

ഈ അനുയാത്രയില്‍
നീ അലിവോടെ തരേണ്ടത്
കടല്‍‍ മഞ്ഞു പേറുന്നൊരു
തണുത്ത കാറ്റ്.
വേനല്‍ മരം പെയ്യുന്നൊരു
നിഴലടയാളം.
പെരുമഴയിലുലയുന്നൊരു
കുടക്കീഴിന്നഭയം .
അതില്‍ നനയാതെ
ചേര്‍ത്തു പിടിക്കുന്നോരമ്മതന്‍കനിവ്.
ജീവിതത്തിന്നെഴുത്തു പലകയില്‍
കൂട്ടിപ്പിടിച്ചക്ഷരങ്ങളെ പിന്തുടരാനൊരു
അറിവിന്റെ കൈ.
ഉറങ്ങാനൊരു മുത്തശ്ശി കഥ
ഉണരാനൊരു പാട്ടിന്റെ ഈണം

അവള്‍ പറഞ്ഞത്:

നീയൊരു അലിഞ്ഞുപോകും മണ്ണാങ്കട്ട
ഞാനൊരു പറന്നുപോം കരിയിലയും
ഇതൊരു പാതയില്ലാ
തീര്‍ത്ഥ സഞ്ചാരം.
വിധിയുടെയിടമെത്തുമ്പോള്‍
വിട ചൊല്ലലിന്‍ ബാധ്യതയില്ലാതെ
പറന്നെങ്ങോ പോകേണ്ടവള്‍
നിനക്ക് തരാനെനിക്ക്
വെയിലില്‍ നരച്ചൊരു കടലാസ് പൂവ്.
ക്ഷണമാത്രയുടെ ചിതറിയൊരു മഴവില്ല്.
നിന്‍മനസ്സിന്‍ നാവിനു പകരമായ്
എന്‍ഹൃദയമടച്ച കേള്‍വിയില്ലാത്തൊരു ചെവി.
ഉത്തരമില്ലാത്തൊരു കടങ്കഥ
ഉര്‍വരതയറ്റൊരു കനവ്‌

എന്നിട്ടുമവര്‍ മനസ്സില്‍ പറഞ്ഞത് :

നീ വന്നണഞ്ഞപ്പോള്‍
നീയില്ലായിരുന്നെന്നറിഞ്ഞ ഞാന്‍
നീ പോയണയുമ്പോള്‍
നീയുണ്ടായിരുന്നെന്നറിയും

No comments: