Wednesday, December 9, 2009

കുഞ്ഞാമി


നിക്കും സവിതക്കുമിടയിലെ അടക്കിപ്പിടിച്ച വിങ്ങലുകളുടെ ലോകം ഒരുല്‍സവമെന്നപോലെ ആരവങ്ങള്‍ നിറഞ്ഞതും നിറപ്പകിട്ടുള്ളതുമായി മാറിയത് കുഞ്ഞാമിയിലൂടെയായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ സൂക്ഷ്മതയോടെ മാറ്റിവെച്ച കുഞ്ഞുമുഖമുള്ള ഒരു വാക്കായിരുന്നു ഒരിക്കലത്. പ്രണയ പര്‍വ്വത്തില്‍ മുടങ്ങാതെ ഉച്ചരിച്ചുപോയതിനാല്‍ വിപ്ലവകരമായ മിശ്രവിവാഹവും കഴിഞ്ഞു ആറ് വര്‍ഷങ്ങളിലെ നീണ്ട കാത്തിരിപ്പിന്റെ ശൂന്യത ഉള്ളുലച്ചു കനത്തുനില്‍ക്കെ കുഞ്ഞാമി മാത്രം നാവിന്‍തുമ്പില്‍ വരാതിരിക്കാന്‍ ഞങ്ങള്‍ പരസ്പരം ശ്രദ്ധിച്ചു. ഒരു മൂകമായ തേങ്ങല്‍ തമ്മിലറിയാതെ ഞങ്ങള്‍ കൈമാറിയിരുന്നു. രാത്രി പകലിനെയും പകല്‍ രാത്രിയേയും പിന്നിട്ടുള്ള നൈരന്തര്യത്തില്‍ ഞങ്ങള്‍ ആവര്‍ത്തന വിരസമായ അദ്ധ്യായങ്ങളായി. അവളുടെ നീണ്ട പകലുകളും ഏകാന്തതയും വായിക്കപ്പെടാതെ പോവും വിധം ഞാന്‍ ജോലി കഴിഞ്ഞു വൈകിയും ക്ഷീണിച്ചും വീട്ടിലെത്തുക പതിവായി. പറയാനുള്ളതും കേള്‍ക്കാനുള്ളതുമായ വാക്കുകളിങ്ങനെ ചുരുങ്ങി മുറിഞ്ഞപ്പോഴാണ് ഞങ്ങളുടെ ഒറ്റപ്പെട്ട ചെറിയ ലോകത്തില്‍ വരാനിരിക്കുന്ന കുഞ്ഞാമി‍ക്കുള്ള പ്രിയതരമായൊരിടം സവിത ഒരുക്കിത്തുടങ്ങിയത്.
ഒഴിവുനേരങ്ങള്‍ ഒന്നായി ചേര്‍ത്ത് തുന്നിക്കൂട്ടി അവള്‍ ഒരു നിയോഗം പോലെ കര്‍മനിരതയായി. പഴയ തലയിണയുടെ പരുത്തികൊണ്ട് അവള്‍ മൃദുലമായൊരു കുഞ്ഞു മെത്തയുണ്ടാക്കിയാദ്യം. പിന്നെ വ്യത്യസ്ത ഇളം നിറങ്ങളിലെ കുഞ്ഞുടുപ്പുകള്‍.. തൂവെള്ള കാലുറകള്‍. തിളങ്ങുന്നൊരു ചുവന്നപൂവ് വെച്ചുപിടിപ്പിച്ച കുഞ്ഞുതൊപ്പി. കണ്ണെഴുതിയ പാവകള്‍..തൊങ്ങലുകളുള്ള ഒരു കളിത്തൊട്ടില്‍... ഇങ്ങനെ ഓരോ ദിവസവും ഓരോന്നായി മുറിയില്‍ പലയിടങ്ങളിലായി സ്ഥാനം പിടിച്ചു. ഇടയ്ക്ക് അവയെല്ലാം കണ്ടു നില്‍ക്കുമ്പോള്‍ ജനലിലൂടെ അരിച്ചെത്തി അവയെ തൊട്ടു തലോടി പ്പോവുന്ന ഇളം കാറ്റിനു മുലപ്പാലിന്റെ ഗന്ധമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നി. ജോലികഴിഞ്ഞ് തിരിച്ചെത്തുന്ന വൈകുന്നേരങ്ങളില്‍ കുഞ്ഞാമിക്കായി തുന്നിത്തീര്‍ത്ത പുതിയ ഒരുടുപ്പ്‌ തിളങ്ങുന്ന കണ്ണുകളുമായി നിത്യവും അരുമയോടെയവള്‍ എന്റെ കയ്യില്‍വെച്ചു തന്നു. അപ്പോഴെല്ലാം ഒരു കുഞ്ഞിന്റെ അനിര്‍വചനീയമായ സ്നിഗ്ദതയും പാല്‍ മണവും ഞാന്‍ മനസ്സിലറിഞ്ഞു. അതിന്റെ നനുത്ത കവിളില്‍ മുഖം ചേര്‍ത്തുമ്മവെക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. സവിതയുടെ മാറിടങ്ങള്‍ അവളുടെ കോട്ടന്‍ ബ്ലൌസില്‍ നനവിന്റെ വൃത്തങ്ങള്‍ വരക്കുന്നത് ഞാന്‍ മനകണ്ണുകളില്‍ അറിയാതെ നിറച്ചു.
ന്നിപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഞങ്ങളുടെ കുഞ്ഞാമിയാണ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹക്കലഹങ്ങള്‍ പതിവാക്കിത്തരുന്നത് അവളാണ് . ഞങ്ങളുടെ മനസ്സില്‍ സുഖമുള്ള നോവുകള്‍ പടര്‍ത്താന്‍ എന്നും അവള്‍ കാരണമായി നിന്നു. വിവാഹപൂര്‍വ പ്രണയ കാലത്തെ സവിതയെ അപ്പോഴൊക്കെയും കുഞ്ഞാമി എനിക്കായി തിരിച്ചു തന്നു . പ്രിയവും ആശ്വാസവുമായിരുന്നു എനിക്കത്. അത്തരം കലഹങ്ങളില്‍ സവിത ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരമ്മയായി മാറുന്നത് ഞാന്‍ കണ്ടു. കുഞ്ഞാമിയെ ഞാന്‍ ശ്രദ്ധിക്കുന്നതെയില്ലെന്നതാണ് അവളുടെ പ്രധാന പരിഭവവും പരാതിയും. ഒരച്ഛന്റെ ശ്രദ്ധയുടെയും ലാളനയുടെയും നീണ്ട പാതകള്‍ അവള്‍ എനിക്ക് മുന്നില്‍ തുറന്നു വെച്ചു. "സച്ചൂ ഇതൊന്നും കാണുന്നില്ലേ?" അടുക്കളയില്‍ നിന്നും സവിത എപ്പോഴുമെന്റെ വായനയേയോ എഴുത്തിനെയോ മുറിച്ചു കൊണ്ടിരുന്നു. മുട്ടിലിഴഞ്ഞു കണ്ണില്‍ കണ്ടതെല്ലാം പെറുക്കി വായിലേക്ക് കൊണ്ടുപോവുന്ന കുഞ്ഞാമിയെ ഞാന്‍ കാണുന്നില്ല.. അവള്‍ ഉണക്കിയിട്ട വസ്ത്രങ്ങള്‍ വാരിവലിച്ച് ഒന്നൊന്നായി തറയിലിടുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. അടുക്കളയില്‍ ഇഴഞ്ഞെത്തി പാത്രങ്ങള്‍ ഉടക്കുന്നത്.. അവളുടെ സാരിത്തുമ്പില്‍ പിടിച്ചു നിന്നു ജോലി തടസ്സപ്പെടുത്തുന്നത് .. ഒന്നും ഞാനറിയുന്നില്ല... ജോലിക്കിടയിലും അവളെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതൃത്വത്തിന് ഒരു ആറാമിന്ദ്രിയമുണ്ടെന്നും അത് സ്വന്തം കുഞ്ഞിനു ചുറ്റും ശ്രദ്ധ തെറ്റാത്തൊരു കാവല്‍ കണ്ണായി സഞ്ചരിക്കുന്നുവെന്നും പലപ്പോഴും എനിക്ക് ബോധ്യപ്പെട്ടു. അരിശത്തോടെ എന്നെ ശകാരിക്കുമ്പോള്‍ തെറ്റ്ചെയ്ത ഒരു കുട്ടിയെപോലെ അവളെ ദയനീയമായി നോക്കി നില്‍ക്കുക മാത്രം ഒരു പതിവായി . "ഇങ്ങനെയൊരു ശ്രദ്ധയില്ലാത്ത സാധനം.. പറഞ്ഞിട്ടെന്തു കാര്യം " എന്ന് പിറുപിറുത്ത് അവള്‍ മുഖം വെട്ടിച്ച് കടന്നു പോവുകയും.
ഒരിക്കല്‍ ഈ ദയനീയത മറികടക്കാനും കുഞ്ഞാമിയെ ശ്രദ്ധിക്കുന്നുണ്ടെന്ന് വരുത്താനും ഞാനുരുപായം കണ്ടുപിടിച്ചു. ഇടയ്ക്കിടെ സവിതയെ നീട്ടിവിളിച്ച് " സവീ നീ മോള്‍ക്ക് പാല് കൊടുത്തോ ... ഉടുപ്പ് മാറ്റിക്കൊടുത്തോ എന്നൊക്കെ ഞാന്‍ വെറുതെ ചോദിക്കാന്‍ തുടങ്ങി. " ഓ എന്തൊരു നല്ല പപ്പ.. അതിനെ ഓര്‍മയുണ്ടല്ലോ .. സമാധാനം" ഒന്നാമുദ്യമത്തില്‍ തന്നെ സവിതയിലെ അമ്മ നിഷ്കരുണം എന്റെ ഉപായത്തിന്റെ മുനയൊടിച്ചു കളഞ്ഞു .
ജോലിയുടെ ഔദ്യോഗിക കെട്ടിയിരിപ്പുകളില്‍ ചിലപ്പോഴെല്ലാം സവിതയെയും കുഞ്ഞാമിയെയും ദിവസങ്ങളോളം എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. വിഹ്വലതയുടെ ഫോണ്‍ വിളികള്‍ അപ്പോഴൊക്കെയും എന്നെ തേടിവന്നു. ഒരിക്കല്‍ ഫോണ്‍ വിളിയുടെ അങ്ങേതലയ്ക്കല്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിറുത്താതെ വിതുമ്പുന്ന സവിതയെ കണ്ടു ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. കുഞ്ഞാമിക്ക് കലശലായ പനി. നനച്ചിട്ട തുണിയിലും പനിചൂട് ഇറങ്ങിപ്പോവാതെ നില്‍ക്കുന്നു. അറിയാവുന്ന പീഡിയാട്രിക് മെഡിസിനുകള്‍ ഞാന്‍ ഫോണിലൂടെ പറഞ്ഞു കൊടുത്തു. ഇത്തരം അവസ്ഥകളിലെല്ലാം ഒരു നഗരത്തില്‍ തനിച്ചാവുന്ന സവിതയും കുഞ്ഞാമിയും എന്നെ വല്ലാതെ പരിഭ്രമപ്പെടുത്തുകയും ജോലി മുഴുമിപ്പിക്കാനാവാതെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു ഭര്‍ത്താവിനു ഭാര്യയോടുള്ള സ്നേഹത്തെക്കാള്‍ ഒരച്ഛന് മകളോടുള്ള സ്നേഹം കണ്ടെടുത്ത് അപ്പോഴൊക്കെ സവിതയെനിക്ക് ഈറനണിഞ്ഞ ഒരു ചുംബനം നല്‍കുമായിരുന്നു. അവളേക്കാള്‍ കുഞ്ഞാമിയെ സ്നേഹിക്കാനും പരിചരിക്കാനും എനിക്ക് കഴിയണമെന്ന ശാഠ്യം അവള്‍ വെച്ച് പുലര്‍ത്തി. അതിനായുള്ള സന്ദര്‍ഭങ്ങളില്‍ അവള്‍ സന്തോഷിക്കുകയും ചുണ്ടില്‍ ഒരു ഗൂഡസ്മിതം തെളിച്ചു വെക്കുകയും ചെയ്തു പോന്നു. സുഖമില്ലാതെ ഒരിക്കല്‍ ആദ്യമായി അവള്‍ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ദിവസം അതിലൊന്നായിരുന്നു. കുഞ്ഞാമിക്ക് പനിപകരുമെന്നു പറഞ്ഞു കൂട്ടുനില്‍ക്കാന്‍ സമ്മതിക്കാതെ വീട്ടിലേക്ക് തള്ളിവിടുമ്പോള്‍ അവിടെ ചെയ്യേണ്ടുന്ന ഒരു നൂറു കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു വെച്ചു. "സുഖിക്ക്യായിരുന്നില്ലേ ... ഒരു ദിവസം മോളെ പരിചരിച്ച് പഠിക്കൂ "' എന്ന് അവളെന്നോട് പറയാതെ പറഞ്ഞു.
ഇങ്ങനെയെല്ലാം കെടുതികളില്ലാത്ത ഞങ്ങളുടെ സ്നേഹക്കലഹങ്ങള്‍ക്ക് നടുവില്‍ കുഞ്ഞാമി വളര്‍ന്നു. അവളെ ഞങ്ങള്‍ കുറച്ചകലെയുള്ള നഴ്സറി സ്കൂളില്‍ ചേര്‍ത്തു. നീലയില്‍ വെള്ളച്ചതുരങ്ങളുള്ള ഫ്രോക്കും വെള്ളകാലുറകളും ഷൂസുമണിഞ്ഞു ഭംഗിയുള്ള ഒരു കൊച്ചുബാഗും പാല്‍ നിറച്ച ഫ്ലാസ്ക്കുമായി അവള്‍ സ്കൂളില്‍ പോയി തുടങ്ങി. കുഞ്ഞാമി കൂടെയില്ലാത്ത നേരങ്ങളില്‍ സവിത വീണ്ടും പഴയതുപോലെ വല്ലാതെ തനിച്ചാവുന്നെന്നും വിരസമായ നേരങ്ങള്‍ അക്ഷമയോടെയാണ് കഴിച്ചു കൂട്ടുന്നതെന്നും ഓഫീസിലെത്തുന്ന ഇടക്കിടെയുള്ള ഫോണ്‍ വിളികളിലൂടെ ഞാനറിഞ്ഞു. എന്തിനെന്നില്ലാത്ത ഒരു വിഹ്വലതയോളം അത് വളരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്ന അപരിചിതരെ.. ഭിക്ഷാടകരെ.. നാടോടി സംഘങ്ങളെ.. എല്ലാം ഭയപ്പാടോടെയവള്‍ കണ്ടു തുടങ്ങി. അപ്പോഴൊക്കെയും ഫോണ്‍ വിളികള്‍ എന്നെത്തേടിയെത്തി. ഒരിക്കല്‍ സഹികെട്ട് ഞാന്‍ ദേഷ്യപ്പെട്ടു " നീയിനി മോളെ സ്കൂളിലയക്കണ്ട .... അവള്‍ പഠിക്കണ്ട.. കൊഞ്ചിച്ചിരുന്നോ.." സവിത ഒന്നും മിണ്ടാതെ വലിയ ശബ്ദത്തോടെ ഫോണ്‍ താഴെ വെച്ചു. എന്റെ ദേഷ്യത്തിന് നേരെ‍ നിശബ്ദമായി ശബ്ദമുണ്ടാക്കുക മാത്രമാണ് അവളുടെ പ്രതികരണ രീതി. അത്തരം സന്ദര്‍ഭങ്ങളില്‍ അടുക്കളയിലെ പാത്രങ്ങള്‍ തലതല്ലി കരയും ... .മേശമേല്‍ ചായക്കോപ്പ നിലവിളിച്ചു വന്നു തുളുമ്പി നില്‍ക്കും . അലക്കിയ വസ്ത്രങ്ങള്‍ ഇടിവെട്ടെന്നപോലെ മടങ്ങി നിവരും .. ഇപ്പോള്‍ ഫോണ്‍ മുഖം കുത്തി അതിന്റെ ഇരിപ്പിടത്തിലേക്ക് വീണതാണ് ഞാന്‍ കേട്ടത്.
"കുഞ്ഞാമി പഠിക്കുന്ന സ്കൂളില്‍ നൂറോളം കുട്ടികളുണ്ട്..ഏതാണ്ട് എല്ലാവരും അവളുടെ സമ പ്രായക്കാര്‍ തന്നെ. അവര്‍ക്കും നിന്നെ പോലെ അമ്മമാരുണ്ട് .. അവരൊക്കെ ഇങ്ങനെ വേവലാതിപ്പെട്ടിരിക്കയാണോ? " ഉറങ്ങാന്‍ കിടക്കെ അവളെ ചേര്‍ത്തുപിടിച്ചു ഞാന്‍ സൌമ്യമായി സമാധാനിപ്പിച്ചു. കുഞ്ഞാമിയുടെ ഗൃഹപാഠങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന സ്ഥിരമായ പരാതിയും പരിഭവവും ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീടുള്ള ദിനങ്ങള്‍ ശാന്തമായി കടന്നുപോയി.

ഫീസിലെ തിരക്കുള്ള ഒരു പ്രഭാതത്തെ മെരുക്കി വൈകിപ്പോയ ഉച്ചഭക്ഷണത്തിനൊരുങ്ങു മ്പോഴാണ്‌ സവിതയുടെ ഫോണ്‍ വന്നത്. "സച്ചൂ മോളിതുവരെ സ്കൂള്‍വിട്ടെത്തീല്ല.. അരമണിക്കൂര്‍ അധികമായി " സവിത വല്ലാതെ കിതക്കുന്നതുപോലെ തോന്നി. അവളുടെ പരിഭ്രമത്തെ തടകെട്ടി നിര്‍ത്തിയില്ലെങ്കില്‍ അവള്‍ കരയാന്‍ തുടങ്ങുമെന്നതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഞാന്‍ ശാന്തനായി പറഞ്ഞു
"സ്കൂളില്‍ എന്തെങ്കിലും പ്രത്യേക ക്ലാസ്സുകളോ പരിപാടികളോ കാണും .. അവളിപ്പോള്‍ എത്തും .. നീ പേടിക്കാതെ.."
ഓരോ പത്തുമിനുട്ട് ഇടവിട്ടും പിന്നെ തുടരെ തുടരെയും അവളുടെ ഫോണ്‍ വിളികള്‍ പാഞ്ഞുവന്നപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ആധി പെരുകി. 'കുഞ്ഞാമി എവിടെപോയി? അവള്‍ക്കെന്തു പറ്റി?' ഞാന്‍ വൈകാതെ ഓഫീസില്‍ നിന്നിറങ്ങി നേരെ സ്കൂളിലേക്ക് കാറോടിച്ചു. അവിടം വിജനവും ഗെയിറ്റ്അടഞ്ഞും കിടക്കുന്നു. പുറത്തെങ്ങും ആരെയും കാണാനില്ല. അല്‍പ സമയത്തിനു ശേഷം ഞാന്‍ കാര്‍ വീട്ടിലേക്ക് തിരിച്ചു വിട്ടു. സവിത പുറത്തെ വരാന്തയില്‍ പരിഭ്രമിച്ചു തളര്‍ന്നു നില്‍ക്കുന്നത് ദൂരെനിന്നുതന്നെ ഞാന്‍ കണ്ടു. എന്തുപറയും എന്നാലോചിക്കുമ്പോഴേക്കും അവള്‍ കാറിനരികെ ഓടിയെത്തി. "സച്ചൂ നമ്മുടെ മോള്‍" തിരിച്ചൊന്നും മിണ്ടാതെ ഞാന്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു.. അവളെയും കൂട്ടി തിരിച്ചു വിടുമ്പോള്‍ ഉള്ളിലുള്ള പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകംശ്രദ്ധിച്ചു. എന്നിട്ടും അവളുടെ മനസ്സിലെ പ്രക്ഷുബ്ധമായൊരു കടല്‍ എന്നെ വന്നു മൂടി. എന്തെങ്കിലുമൊക്കെ സംസാരിച്ചേ മതിയാകൂ എന്നോര്‍ത്ത് വാക്കുകള്‍ക്കായി ഞാന്‍ ഉഴറി. ഒരു കിന്റര്‍ ഗാര്‍ട്ടന്‍ കുട്ടി വീട്ടിലെത്താന്‍ വൈകുന്നതിന്റെ കാരണങ്ങള്‍ പരിമിതമാണ്. ഏതെങ്കിലും കാരണത്താല്‍ സ്കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് വൈകി പുറപ്പെടാം... വാഹനം കേടായി അതിന്റെ ഹൃദയം പ്രവര്‍ത്തിക്കാതെ വഴിയില്‍ അനക്കമറ്റു നിന്ന് പോവാം..‍ ഒരു കുട്ടിക്ക് പെട്ടെന്ന് അസുഖം വന്നപ്പോള്‍ നല്ലവനായ ഡ്രൈവര്‍ക്ക് കാത്തിരിപ്പിന്റെ വീടുകള്‍ ഉപേക്ഷിച്ച്‌ നേരെ ആശുപത്രിയിലേക്ക് പോകാം.... അതുമല്ലെങ്കില്‍ മദ്യപനായ ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാവാം....ഇങ്ങനെയെല്ലാം ചിന്തകളില്‍ വന്നു നിറഞ്ഞു. ഈ കാരണങ്ങളിലെല്ലാം കേന്ദ്ര കഥാപാത്രമായി വരുന്നത് ഡ്രൈവറാണെന്നും അയാള്‍ക്ക്‌ മാത്രമേ ഞങ്ങളുടെ നെഞ്ചിടിപ്പുകള്‍ മാറ്റി ഒരുത്തരം നല്‍കാന്‍ കഴിയൂവെന്നും പെട്ടെന്നെനിക്ക് തോന്നി. അയാളുടെ വീട് കണ്ടുപിടിക്കുകയെ നിര്‍വാഹമുള്ളു. ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവെന്ന നിലയില്‍ അയാളുടെതോ അധ്യാപികയുടെതോ ഫോണ്‍ നമ്പരുകള്‍ വാങ്ങി വെക്കാത്തതില്‍ ഞാന്‍ സ്വയം പഴിച്ചു.
സന്ധ്യയിലേക്ക്‌ പകല്‍ മൂകമായി നടന്നടുക്കുന്നു. സീറ്റില്‍ ഒന്നും മിണ്ടാതെ തളര്‍ന്നു കിടക്കുകയാണ് സവിത. പലരോടും അന്വേഷിച്ചു ഒടുക്കം ഡ്രൈവറുടെ വീട് ഞാന്‍ കണ്ടെത്തി. പടികടന്നു വരുന്ന ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ ഉമ്മറത്ത് നിന്നുമിറങ്ങി വന്നു. ഞാനെന്നെ അയാള്‍ക്ക്‌ പരിചയപ്പെടുത്തി കുഞ്ഞാമിയെ അന്വേഷിച്ചു. എല്ലാ കുട്ടികളെയും കൃത്യ സമയത്ത് തന്നെ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിച്ച് ഏകദേശം രണ്ടു മണിക്കൂര്‍ എങ്കിലും ആയെന്നു ഒറ്റശ്വാസത്തില്‍ അയാള്‍ മറുപടി പറഞ്ഞപ്പോള്‍ സവിത എന്റെ ചുമലില്‍ ശക്തിയായി താങ്ങി.
"കുട്ടീടെ പേരെന്താന്നാ പറഞ്ഞെ?" ഡ്രൈവര്‍ ചോദിച്ചു
"കുഞ്ഞാമി"
"കുഞ്ഞാമി" അയാളുടെ നെറ്റി ചുളിഞ്ഞു .." അങ്ങനെയൊരു പേരുള്ള കുട്ടി എന്റെ വാഹനത്തില്‍ വരാറില്ലല്ലോ.. " അയാള്‍ തെല്ലു സംശയത്തോടെ ഓര്‍മകളില്‍ പരതി. പിന്നെ താന്‍ പറയുന്നതില്‍ ഓര്‍മ പിശകില്ലെന്നു സ്വയം ബോധ്യപ്പെടുത്താനെന്നവണ്ണം അയാള്‍ ചോദിച്ചു.
"നിങ്ങളുടെ വീട്?"
"മൂന്നാം മൈലിലെ സ്പിന്നിംഗ് മില്ലിനടുത്ത്. റോഡരികില്‍ തന്നെയുള്ള.. ടെറസിട്ട..." പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അയാളുടെ ഉത്തരം വന്നു.
" ആ സ്റ്റോപ്പില്‍ എനിക്ക് രണ്ടു കുട്ടികളെയുള്ളൂ..പക്ഷെ പേര് കുഞ്ഞാമി എന്നല്ല. ശ്വേത രാമന്‍ പിന്നെ ..അയാള്‍ ഞങ്ങളുടെ ഉദ്വേഗത്തെ ഉച്ചസ്ഥായില്‍ നിറുത്തി തെല്ലിട അയാള്‍ ഓര്‍മയില്‍ കയ്യെത്തിച്ചു...
"അതെ..മറ്റേ കുട്ടി നസിയ റഹ് മാന്‍.. എനിക്ക് സംശയമൊന്നുമില്ല നിങ്ങള്‍ക്ക് എവിടെയോ തെറ്റ് പറ്റിയെന്നു തോന്നുന്നു."

എല്ലാം കേട്ടുനിന്ന സവിത പെട്ടെന്ന് മുന്നിലേക്ക് കയറി നിന്ന് ക്രുദ്ധയായി..
"നിങ്ങള്‍ക്കെന്റെ മോളെ അറിയില്ലെന്നാണോ പറയുന്നത്?.. എന്നെയും നിങ്ങള്‍ കണ്ടിട്ടില്ലേ? എല്ലാ ദിവസവും ഞാനല്ലേ നിങ്ങളുടെ വാഹനത്തില്‍ എന്റെ കുട്ടിയെ കയറ്റി വിടുന്നത്.." സവിത നിന്നു കിതച്ചു.
ഡ്രൈവര്‍ ഒരല്‍പം പിറകോട്ടു മാറി ആശ്ചര്യത്തോടെ എന്ത് പറയണമെന്നറിയാതെ നിന്നു. പിന്നെ സവിതയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
"പെങ്ങളെ.. ഞാന്‍ നിങ്ങളെയെല്ലാം കാണുന്നത് തന്നെ ആദ്യമായിട്ടാണ്.. നിങ്ങള്‍ക്ക് ആള് തെറ്റിയതാ " അയാള്‍ തറപ്പിച്ചു പറഞ്ഞു.
"അല്ല എനിക്ക് ആള് തെറ്റിയിട്ടോന്നുമില്ല .. ഞാന്‍ നിങ്ങളെ ദിവസവും കാണുന്നതല്ലേ.. കഴിഞ്ഞൊരു ദിവസം ഒരല്‍പം വൈകിപ്പോയ ഞാന്‍ മോളെയും കൊണ്ട് ഓടി വന്നപ്പോള്‍ കല്ല് തട്ടി വീഴാന്‍ പോയത് കണ്ടു " പെങ്ങളെ സൂക്ഷിച്ചു .. ധൃതി വെക്കണ്ട" എന്ന് പറഞ്ഞത് നിങ്ങളല്ലേ ? നിങ്ങളത് മറന്നോ?
അയാള്‍ അസ്വസ്ഥനായി തലയൊന്നു കുടഞ്ഞു... " അതെ .. അത് ശരിയാണ് .. അങ്ങനെയൊരു സംഭവം ഞാനോര്‍ക്കുന്നു.. പക്ഷെ .. ഞാനത് നിങ്ങളോടല്ലല്ലോ പറഞ്ഞത്.. ശ്വേത മോളുടെ അമ്മ.. ബേങ്കില്‍ ജോലിചെയ്യുന്ന ആ മേഡത്തിനോടല്ലേ ‍ പറഞ്ഞത്.. " അയാള്‍ തന്റെ പ്രജ്ഞയെ ഒന്നുകൂടി ശരിയാക്കും വിധം തല തടവി അത്ഭുതത്തോടെ ഞങ്ങളെ മാറി മാറി നോക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ.. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിശ്ചലനായി. ഇപ്പോള്‍ നിന്ന നില്‍പ്പില്‍ ഞങ്ങളെ പാടെ തിരസ്കരിക്കുകയാണ് ഒരാള്‍ .. അയാളുടെ ഓര്‍മകളിലോ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ എവിടെയുമോ ഞങ്ങളെന്ന മൂന്നു വ്യക്തികളില്ല. പൊടുന്നനെ പരിചിതനായ ഒരാള്‍ക്ക്‌ മുന്നില്‍ ഒരന്യഗ്രഹജീവികളായി ഞങ്ങള്‍ പരിണമിക്കുകയാണെന്നു തോന്നി. ഞാന്‍ നിസ്സഹായതയോടെ സവിതയുടെ കരം കവര്‍ന്നുകൊണ്ട് പറഞ്ഞു.. "നമുക്കിനി പോലിസ് സ്റ്റേഷനില്‍ പോകാം"

സന്ധ്യയിലേക്ക്‌ പകല്‍ ശാന്തമായി നടന്നടുത്തു കഴിഞ്ഞു .. വഴിയില്‍ ചെറുതായി ഇരുട്ട് പരന്നു തുടങ്ങി. നഗരം പതുക്കെ തണുക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. പോലിസ് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്പെക്ടറെ കാണാന്‍ ഒരല്പ നേരത്തെ കാത്തിരുപ്പിനു ശേഷം ഞങ്ങള്‍ക്കനുവാദം കിട്ടി.
"ഇരിക്കൂ ..." മുന്നിലെ കസേരകളില്‍ ഞങ്ങളിരുന്നു .
മിസ്സിംഗ്‌ കേസാണല്ലേ?... ചെറുപ്പക്കാരനായ ഇന്‍സ്പെക്ടര്‍ ഞങ്ങളുടെ വിഷമം പകുത്തെടുക്കുന്ന മുഖഭാവത്തോടെ ചോദിച്ചു.. കാര്യങ്ങള്‍ പോലീസുകാരന്‍ അയാളെ ധരിപ്പിച്ചിട്ടുണ്ടെന്ന് അപ്പോള്‍ എനിക്ക് തോന്നി. കൂടുതല്‍ വിസ്തരിച്ചു പറയേണ്ടല്ലോ എന്ന ആശ്വാസവും..
"അതെ" ഞാന്‍ പറഞ്ഞു
"വിഷമിക്കണ്ട ഞങ്ങള്‍ അന്വേഷിക്കാം .. കുട്ടിയുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ടോ ?..
ഞങ്ങള്‍ പെട്ടെന്ന് പരുങ്ങി …പറയേണ്ടുന്ന ഉത്തരമറിയാതെ ഞങ്ങള്‍ പരസ്പരം നോക്കി.. കുഞ്ഞാമിയുടെ ഫോട്ടോ എന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയൊരു പദമാണ്. അറിയാത്ത ഒന്ന് .. ഒരിക്കല്‍ പോലും ഞങ്ങള്‍ അതെക്കുറിച്ച് ചിന്തിക്കുകയുണ്ടായിട്ടില്ല. അല്ലെങ്കില്‍ ചിന്തിക്കേണ്ടി വന്നിട്ടില്ല.
"ഇല്ല......ഫോട്ടോ ഇല്ല .." ദയനീയമായി ഞാന്‍ ഉത്തരം നല്‍കി ..
വീട്ടിലും ഫോട്ടോ ഇല്ലെന്നാണോ? ..അയാള്‍ അസ്വഭാവികമായാതെന്തോ കേള്‍ക്കുന്നതുപോലെ ഞങ്ങളെ സൂക്ഷിച്ചു നോക്കി.
"ആട്ടെ .. നിങ്ങള്‍ കുട്ടിയുടെ അധ്യാപികയെ ബന്ധപ്പെട്ടോ?"
"ഇല്ല .. ഞങ്ങള്‍ പരിഭ്രമിച്ച് സ്കൂള്‍ വാന്‍ ഡ്രൈവറെ വീട്ടില്‍ പോയി നേരില്‍ കണ്ടതാണ്.. പക്ഷെ ഞങ്ങളുടെ കുഞ്ഞാമിയെ അയാള്‍ക്ക് അറിയില്ലെന്ന് പറയുന്നു:.. .
ഇന്‍സ്പെക്ടര്‍ ഒരല്‍പം നിവര്‍ന്നിരുന്നു. കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നെന്ന തോന്നലോ എന്തോ അയാള്‍ ഒരു പോലീസുകാരനെ വിളിച്ച് സ്കൂളിന്റെ പ്രധാനാധ്യാപികയുടെ ഫോണ്‍ നമ്പര്‍ തരപ്പെടുത്താന്‍ പറഞ്ഞു.. ‍
“നിങ്ങള്‍ പുറത്തു പോയിരിക്കൂ.. ഞാന്‍ വിളിക്കാം.. .”.
പുറത്തെ തണുത്ത ബെഞ്ചില്‍ അതിലും തണുത്ത് മൃതപ്രായരായി ഞങ്ങളിരുന്നു. സവിത കണ്ണീരിന്റെ നനവ് പടര്‍ത്തി എന്റെ ചുമലില്‍ തലചായ്ച്ചു. അവളെ ആശ്വസിപ്പിക്കുവാന്‍ അശക്തനായി ഞാന്‍ നിമിഷങ്ങളെണ്ണി കാത്തിരുന്നു. അകത്ത് ഫോണ്‍ വിളിയില്‍ മുഴുകിയ ഇന്‍സ്പെക്ടര്‍ ഏറെ നേരത്തിനു ശേഷം വീണ്ടും ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു.

നിങ്ങളുടെ കുട്ടി ഏത് സ്കൂളിലെന്നാണ് പറഞ്ഞത്? സംശയ നിവൃത്തി വരുത്താനെന്ന വണ്ണം അയാള്‍ ചോദിച്ചു.
ഞാന്‍ ഒരിക്കല്‍ കൂടി സ്കൂളിന്റെ പേര് പറഞ്ഞു കൊടുത്തു.
"കുട്ടിയുടെ യഥാര്‍ത്ഥ പേര് കുഞ്ഞാമിയെന്നു തന്നെയല്ലേ?"
'അതെ'
"ഞാന്‍ ചോദിച്ചത് കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കൊടുത്ത പേര് ഇത് തന്നെയാണോ എന്നാണു?
"അതെ" എന്ന് ഞാന്‍ വീണ്ടും തലയാട്ടി.
"അങ്ങനെയൊരു പേരുള്ള കുട്ടി ആ സ്കൂളില്‍ പഠിക്കുന്നില്ലെന്നാണല്ലോ അവര്‍ പറയുന്നത്.."
അയാള്‍ പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു.
"ഡ്രൈവര്‍ക്ക് കുട്ടിയെ അറിയില്ല... കണ്ടിട്ടുമില്ല .. സ്കൂളിലും അങ്ങനെയൊരു കുട്ടി പഠിക്കുന്നില്ല .. ഇങ്ങനെ ആര്‍ക്കുമറിയാത്ത... ഇല്ലാത്തൊരു കുട്ടിയെ ഞങ്ങളെവിടെയാണ് അന്വേഷിക്കുക?...... വേറെ ആര്‍ക്കെങ്കിലും കുട്ടിയെ അറിയുമോ? " അയാളുടെ സൌമ്യ ഭാവം പതുക്കെ അപ്രത്യക്ഷമാവുന്നതുപോലെ തോന്നി.
ഞങ്ങളുടെ കുഞ്ഞാമിയെ വേറെ ആര്‍ക്കെങ്കിലും അറിയുമോ എന്നത് വലിയൊരു ചോദ്യമാണ്. സ്കൂളിലേക്ക് കൊണ്ടുപോവുന്ന ഡ്രൈവര്‍ക്ക് കുഞ്ഞാമിയെ അറിയേണ്ടതല്ലേ?.. പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ടീച്ചര്‍ക്ക് ..കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് …. അവര്‍ക്കാര്‍ക്കും അറിയില്ലെങ്കില്‍ ചൂണ്ടിപ്പറയാന്‍ ആരെയാണ് കണ്ടെത്തുക? ഞങ്ങള്‍ കണ്‍മിഴിച്ച് ഒന്നും മിണ്ടാതെ പകച്ചു നിന്നു.

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ പ്രതീക്ഷ കൈവെടിയാതെ ചോദിച്ചു. .... "ഞങ്ങളുടെ കുഞ്ഞാമി..."

"ഒരു കാര്യം ചെയ്യു ..മതിയായ തെളിവുകളോടെ നാളെ വരൂ.. ഞങ്ങള്‍ അന്വേഷിക്കാം...."
അയാള്‍ ഞങ്ങളെ പാടെ കൈയ്യൊഴിഞ്ഞ പോലെ പറഞ്ഞു.

ശൂന്യമായ മനസ്സുമായി പുറത്തിറങ്ങുമ്പോള്‍ വരാന്തയില്‍ നിന്ന പോലീസുകാര്‍ സ്നേഹമില്ലാത്ത കണ്ണുകളോടെ ഞങ്ങളെ നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ പൂര്‍ണ്ണമായും തിരസ്കരിക്കപ്പെട്ട രണ്ടു മനുഷ്യാത്മാക്കളായി ഞങ്ങള്‍ മാറി.

തിരിച്ചു വീടിനു മുന്നിലെത്തി കാര്‍ നിര്‍ത്തുമ്പോഴും സവിതയുടെ നേര്‍ത്ത തേങ്ങല്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവള്‍ മെല്ലെ കാറില്‍ നിന്നിറങ്ങി വേച്ചു വേച്ച് വീട്ടിലേക്കു നടന്നു കയറി. ആരും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഇരുണ്ട ഒരു നിബിഡ വനത്തില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നതുപോലെ ഞാന്‍ കാറിനരികെ തന്നെ നിന്നു. പെട്ടെന്ന് സവിതയുടെ ഉച്ചത്തിലുള്ള വിളികേട്ടു ഞാന്‍ ഞെട്ടിത്തരിച്ചു... "സച്ചൂ ഇത് കണ്ടോ? ..." വാതില്‍ക്കല്‍ നിന്നു സ്വീകരണ മുറിയിലെ കുഞ്ഞാമിയുടെ സോഫയിലേക്ക് കൈചൂണ്ടി ഒരുന്മാദിനിയെപോലെ, ഓടിച്ചെന്ന എന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ടവള്‍ പറഞ്ഞു.. "കണ്ടോ സച്ചൂ.. എന്റെ കുഞ്ഞാമി...."

ഞാന്‍ കണ്ടു ...നിറവെളിച്ചത്തില്‍ ഞങ്ങളുടെ കുഞ്ഞാമി സോഫയില്‍ ചമ്രം പടിഞ്ഞിരുന്നു ഏതോ ചിത്ര പുസ്തകം ഒന്നൊന്നായി ധൃതിയില്‍ മറിച്ചു നോക്കുന്നു. അവളുടെ എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയിഴകള്‍ ജനലിലൂടെ അരിച്ചെത്തിയ കാറ്റില്‍ ചെറുതായി പാറിപ്പറന്നുകൊണ്ടിരുന്നു. നോക്കി നില്‍ക്കെ ഞങ്ങളുടെ കത്തിയമര്‍ന്ന മനസ്സിലേക്ക് അവള്‍ വീണ്ടുമൊരു തണുത്ത കുഞ്ഞുമഴയായി പെയ്തിറങ്ങി.

2 comments:

എം പി.ഹാഷിം said...

വായിച്ചു തുടങ്ങുമ്പോള്‍ പതിവില്‍ നിന്നും വെത്യസ്തമായി എന്തോ ഒരു സാധാരണ കഥയാകാം ഈ.. എഴുതിവരുന്നതെന്ന് തോന്നിപ്പിച്ചു. അവസാനിക്കുന്നതോടെ വായനക്കാരന്റെ ഉള്ളിലൊരാന്തലുണ്ടാക്കാനാവുന്നു.

വളരെ സൂക്ഷ്മതയോടെ കഥയുടെ മറുപുറം കാണിക്കും വിധം എഴുതുന്നതിനാലാവാം താങ്കളുടെ ഓരോ പോസ്റ്റുകള്‍ക്കും ഇത്ര സമയമെടുക്കുന്നതെന്ന് തോന്നുന്നു!

ഭാവുകങ്ങള്‍ . എംപി .ഹാഷിം

മനുരാജ് said...

നാസ്സു,
ദാമ്പത്യത്തിന്റെ ഓരോ ചെറിയ സ്പന്ദനങ്ങൽ വരെയും ഇങ്ങനെ പകർത്താൻ കഴിഞ്ഞ നല്ല മനസ്സിനെ, നല്ല എഴുത്തിന്നെ
എത്ര പ്രകീർത്തിച്ചാലും മതിയാകില്ല.. ഒരു പാട് ഇഷ്ടമായി..